ടെലികോം മേഖലയ്ക്കായുള്ള പ്രത്യേക പാക്കേജ് വിഐ ഉൾപ്പെടെ ഉള്ള കമ്പനികൾക്ക് രക്ഷകനാകുമോ? കൂടുതൽ അറിയാം
ടെലികോം കമ്പനികളായ വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവയ്ക്ക് ഏറെ നാളത്തെ കാത്തിരുപ്പിന് ഉടുവിൽ സാമശ്വാസ പാക്കേജ് ലഭിച്ചിരിക്കുകയാണ്. കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നതിനെ തുടർന്നാണ് കേന്ദ്രമന്ത്രിസഭാ യോഗം ടെലികോം പാക്കേജിന് അംഗീകാരം നല്‍കിയത്. ഇന്ത്യയുടെ ടെലികോം വ്യവസായത്തിൽ പുരോഗതി കൈവരിക്കാനും നിക്ഷേപങ്ങൾ സുഗമമാക്കാനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനുമാണ് പുതിയ നീക്കം. ഇതിലൂടെ ടെലികോം മേഖലയ്ക്ക് ഉണ്ടായേക്കാവുന്ന മാറ്റങ്ങളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
എന്താണ് പാക്കേജിൽ ഉള്ളത്?
- എജിആർ കുടിശ്ശിക തീർക്കുന്നതിനായി ടെലികോം കമ്പനികൾക്ക് നാല് വർഷത്തെ മോറട്ടോറിയമാണ് കേന്ദ്ര മന്ത്രിസാഭ അനുവദിച്ചത്. ലേലത്തിലൂടെ വാങ്ങിയ എയർവേവുകൾക്ക് പകരമായി കേന്ദ്രത്തിന് നൽകേണ്ട തുകയാണ് എജിആർ എന്നത്. ടെലികോം കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനം ഇതിലൂടെ സർക്കാരിന് ലഭിക്കുന്നു.
- ടെലികോം മേഖലയിൽ 100ശതമാനം വിദേശ നിക്ഷേപത്തിനും കേന്ദ്ര സർക്കാർ അനുമതി നൽകി. ഇതോടെ പ്രത്യേക അനുമതിയില്ലാതെ കമ്പനികൾക്ക് 100ശതമാനം വിദേശനിക്ഷേപം സ്വീകരിക്കാം. നിലവിൽ 49ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു അനുവദിച്ചിരുന്നത്.
- ടെലികോം ഇതര വരുമാനങ്ങളെല്ലാം ഒഴിവാക്കി സർക്കാരിന് നൽകുന്ന എജിആറിന്റെ നിർവചനത്തിൽ മാറ്റം വരുത്തും. നിലവിൽ ടെലികോം കമ്പനികൾ അവരുടെ മൊത്തം വരുമാനത്തിന്റെ ഒരു ശതമാനം സർക്കാരിന് നൽകേണ്ടതുണ്ട്. പലിശ വരുമാനം, ആസ്തികളുടെ വിൽപ്പന, മറ്റ് വിവിധ വരുമാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.
- ഭാവിയിലെ ലേലങ്ങൾക്കായി, സ്പെക്ട്രം ഉടമസ്ഥതയുടെ കാലാവധി 20 ൽ നിന്ന് 30 വർഷമായി ഉയർത്തി. സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്ന കമ്പനികൾക്ക് ഭാവിയിലെ ലേലത്തിൽ ലേലം വിളിച്ചതിന് ശേഷം 30 വർഷം വരെ ആസ്തികൾ പ്രയോജനപ്പെടുത്താം. ടെലികോം സ്ഥാപനങ്ങളുടെ മൂലധനച്ചെലവ് കുറയ്ക്കുന്നതിന് സ്പെക്ട്രം ഉപയോഗ ചാർജുകളിൽ ഇളവ് വരുത്തും.
- പാക്കേജ് ഇന്ത്യയിലെ 4 ജി നെറ്റ്‌വർക്ക് വിപുലീകരിക്കുകയും 5 ജി നെറ്റ്‌വർക്കുകളിൽ നിക്ഷേപത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ടെലികോം മേഖലയ്ക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെ?
കേന്ദ്രം അവതരിപ്പിച്ച ഘടനാപരമായ പരിഷ്കാരങ്ങൾ ഇന്ത്യയുടെ മുഴുവൻ ടെലികോം മേഖലകളിലും വിപ്ലവകരമായ മാറ്റം കൊണ്ട് വന്നേക്കും. വലിയ കടത്തിൽ അകപ്പെട്ടിരിക്കുന്ന വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികൾക്ക് ഇത് വളരെ വലിയ ആശ്വാസമാണ് നൽകുന്നത്. ഓരോ മാസവും ലക്ഷകണക്കിന് വരിക്കാരെ നഷ്ടമാകുന്ന വിഐ അടച്ചു പൂട്ടലിന്റെ വക്കിലാണ് നിലകൊള്ളുന്നത്.
2019 ലെ കണക്കു പ്രകാരം ടെലികോം ഓപ്പറേറ്റർമാർ ഏകദേശം 1.47 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന് വായ്പ ഇനത്തിൽ നൽകാനുള്ളത്. ഇതിൽ വോഡഫോൺ ഐഡിയയുടെ മാറ്റിവച്ച സ്പെക്ട്രം ചാർജുകൾ 1.06 കോടി രൂപയാണ്. 2019 ൽ ടെലികോം കമ്പനികൾക്ക് എല്ലാ സാമ്പത്തിക ബാധ്യതകളും പലിശ സഹിതം വീട്ടുന്നതിനായി രണ്ട് വർഷത്തെ സമയം അനുവദിച്ചിരുന്നു. ഇത് അവസാനിക്കുന്നതിനാലാണ് കേന്ദ്ര സർക്കാർ നാല് വർഷത്തേക്ക് കൂടി സമയം നീട്ടിയത്. ഈ നടപടി സാമ്പത്തികമായി സമ്മർദ്ദമുള്ള ടെലികോമുകൾക്ക് അവരുടെ ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിന് സാഹായകരമാകും.
ഇന്ത്യയിലെ ടെലികോം മേഖലയിലെ മത്സരം കടുത്തതോടെ വിഐയ്ക്ക് ലക്ഷക്കണക്കിന് വരിക്കാരെയാണ് നഷ്ടമായി കൊണ്ടിരിക്കുന്നത്. റിലയൻസ് ജിയോ, എയർടെൽ എന്നിവയിൽ നിന്നുള്ള താരിഫ് നിരക്കുകളുമായി മത്സരിക്കാൻ വിഐക്ക് സാധിച്ചില്ല. സാമ്പത്തികമായി കഷ്ടപ്പെടുന്നതിനാൽ തന്നെ കമ്പനിക്ക് 4ജി, 5ജി ഇൻഫ്രാസ്ടക്ചറിൽ നിക്ഷേപം നടത്താനും സാധിച്ചില്ല. ടെലികോം മേഖലയിൽ 100ശതമാനം വിദേശ നിക്ഷേപം കമ്പനിയുടെ പണമൊഴുക്ക് വർദ്ധിപ്പിച്ചേക്കും. വിദേശ സ്ഥാപനങ്ങൾക്ക് വിഐയെ പതനത്തിൽ നിന്നും കരകയറ്റാൻ സാധിച്ചേക്കും. വ്യവസായത്തിൽ തുടരുന്നതിനായി വിഐക്ക് കൂടുതൽ ധനസമാഹരണം നടത്തേണ്ടി വരും.
നിഗമനം
ടെലികോം മേഖലയ്ക്കായി പാക്കേജ് നൽകിയതോടെ കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാനും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ബാങ്കുകളുടെയും സർക്കാരിന്റെയും മൊത്തത്തിലുള്ള താൽപ്പര്യങ്ങൾ സംരക്ഷിക്കാനും സാധ്യമായേക്കും. ടെലികോം കമ്പനികൾക്ക് വായ്പനൽകിയ ബാങ്കുകൾക്കും മൊറട്ടോറിയത്തിലൂടെ ആശ്വാസം ലഭിക്കും. നാല് വർഷത്തിന് ശേഷവും കടങ്ങൾ തിരിച്ചടയ്ക്കാൻ ഈ കമ്പനികൾക്ക് സാധിച്ചില്ലെങ്കിൽ ഇവരുടെ ഇക്യുറ്റി ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകും.
ദീർഘകാലാടിസ്ഥാനത്തിൽ ടെലികോം മേഖലകളിലെ സ്ഥാപനങ്ങളുടെ വളർച്ചയെ സഹായിക്കുന്ന ടെലികോം നിയന്ത്രണങ്ങളിൽ പാക്കേജ് സുപ്രധാന മാറ്റങ്ങൾ വരുത്തി. എന്നിരുന്നാലും, ബിഎസ്എൻഎല്ലിനെ തകർച്ചയിൽ നിന്നും രക്ഷപ്പെടുത്താൻ കേന്ദ്രം ബുദ്ധിമുട്ടിയേക്കും. വോഡഫോൺ ഐഡിയ നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും ദുരിതാശ്വാസ പാക്കേജ് പരിഹരിക്കുമോ എന്നത് വ്യക്തമല്ല. എന്നിരുന്നാലും, അടിയന്തിര പ്രതിസന്ധി നേരിടാൻ ഇത് തീർച്ചയായും കമ്പനിയെ സഹായിക്കും.
ഇന്ത്യയിലെ ടെലികോം റെഗുലേറ്റർ അടുത്തിടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം വിഐ നിരന്തരം ഉപഭോക്താക്കളെ നഷ്ടപ്പെടുത്തി വരികയാണ്. അതേസമയം ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവർ കൂടുതൽ വിപണി വിഹിതം കെെയ്യടക്കുകയാണ്.
ആത്യന്തികമായി ടെലികോം കമ്പനിയുടെ ഓപ്പറേറ്റർമാർ ഈ ദുരിതാശ്വാസ നടപടികൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്നും അവരുടെ സാമ്പത്തിക സ്ഥിതി എങ്ങനെ മെച്ചപ്പെടുത്തുമെന്നും വിശകലനം ചെയ്യേണ്ടതുണ്ട്. ഇതിന് ശേഷം മാത്രം നിക്ഷേപം നടത്തുക.
Post your comment
No comments to display